തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും സംസ്ഥാനം തൂക്കുസഭയിലേക്ക് നീങ്ങുമെന്നും മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ഫലപ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണ ഭരണമുറപ്പിക്കാൻ ബിജെപിയുടെ പിന്തുണ അനിവാര്യമായി വരുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
എൽഡിഎഫിനും യുഡിഎഫിനും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം കേരളത്തിലുണ്ടാകും. നിർണായകമായ സീറ്റുകൾ നേടി ബിജെപി നിയമസഭയിൽ കരുത്തുറ്റ സാന്നിധ്യമാകും. സർക്കാരുണ്ടാക്കാൻ ബിജെപിയുടെ നിലപാട് പ്രധാനമാകുന്ന സ്ഥിതിവിശേഷം വരുമെന്നും അദ്ദേഹം പറഞ്ഞു. വികസനത്തിന്റെയും വിശ്വാസ സംരക്ഷണത്തിന്റെയും പേരിൽ ജനങ്ങൾ ബിജെപിയെ നെഞ്ചേറ്റിക്കഴിഞ്ഞു. എക്സിറ്റ് പോൾ ഫലങ്ങൾ എന്തുതന്നെയായാലും യഥാർത്ഥ വിധി ബിജെപിക്ക് അനുകൂലമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആറന്മുള മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന കുമ്മനം രാജശേഖരൻ അവിടെ വലിയ വിജയപ്രതീക്ഷയാണ് പ്രകടിപ്പിക്കുന്നത്. എൽഡിഎഫ്-യുഡിഎഫ് മുന്നണികൾക്ക് അപ്രതീക്ഷിത തിരിച്ചടി നൽകിക്കൊണ്ട് എൻഡിഎ ഇത്തവണ അക്കൗണ്ട് തുറക്കുമെന്നും കൂടുതൽ മണ്ഡലങ്ങളിൽ അട്ടിമറി വിജയം നേടുമെന്നുമാണ് ബിജെപി ക്യാമ്പിന്റെ കണക്കുകൂട്ടൽ.